തിരുവനന്തപുരം
കെ സുധാകരന്റെ ബിജെപിയോടുള്ള കറകളഞ്ഞ ആഭിമുഖ്യ പ്രസ്താവനകൾ ‘വാക്ക് പിഴ’ എന്നു പറഞ്ഞ് ഒതുക്കിത്തീർക്കാനാകില്ലെന്ന് യുഡിഎഫ് ഘടക കക്ഷികളായ മുസ്ലിംലീഗും ആർഎസ്‌പിയും. നെഹ്റുവിനെ ഫാസിസവുമായി സന്ധിചെയ്‌ത നേതാവായി ചിത്രീകരിച്ചത് കോൺഗ്രസിലും നീറുന്ന വിഷയമായി. പ്രധാന നേതാക്കൾ സുധാകരനെ തള്ളിപ്പറഞ്ഞു. പ്രതിസന്ധിയുടെ ആഴമറിഞ്ഞ്, പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് കെ സി വേണുഗോപാലും താരിഖ് അൻവറും ധൃതിപ്പെട്ട് പ്രസ്താവന നടത്തിയിട്ടും ഫലമുണ്ടായില്ല. കോൺഗ്രസിലെ അസ്വസ്ഥത വി ഡി സതീശന്റെയും കെ മുരളീധരന്റെയും അഭിപ്രായമായി പുറത്തുവന്നു.
സുധാകരന്റെ പ്രസ്‌താവന മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചുവെന്ന് കെ മുരളീധരൻ എംപി തുറന്നടിച്ചു. ലീഗിനെ പിണക്കി കെപിസിസി അധ്യക്ഷസ്ഥാനം തുടർന്നും സുധാകരന് നൽകണോയെന്ന ചർച്ചയാണ് ഇവർ സജീവമാക്കുന്നത്. ആലപ്പുഴയിലെ ഡിസിസിഅംഗത്തിന്റെ രാജി സാധാരണ പ്രവർത്തകരുടെ പ്രതിഷേധത്തിന്റെ പ്രതീകമാണെന്ന് നേതാക്കൾത്തന്നെ അടക്കം പറയുന്നു.
ആർഎസ്‌എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന സുധാകരന്റെ പ്രസ്താവന മുസ്ലിംലീഗ് അണികളിൽ കനലായി നിൽക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് നെഹ്‌റുവും ആർഎസ്‌എസുമായി സന്ധി ചെയ്തുവെന്ന ന്യായീകരണ പ്രസ്താവന. അതൃപ്തി അറിയിച്ചുവെന്ന് പറഞ്ഞ് പ്രശ്നം ലളിതമാക്കാനുള്ള എം കെ മുനീറിന്റെ ശ്രമത്തിനെതിരെ ലീഗിൽനിന്നുതന്നെ ശബ്ദമുയർന്നു. സുധാകരന്റെ അനവസരത്തിലുള്ള ഇത്തരം പ്രസ്താവനകൾ മുന്നണിയെ ഗുരുതരമായി ബാധിച്ചുവെന്നാണ് ലീഗ് നേതാവ് പി എം എ സലാം പറഞ്ഞത്. കെ സുധാകരന്റെ മനസ്സ് എന്നും തങ്ങൾക്കൊപ്പമായിരുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞതും തമാശയായി ലീഗ് കാണുന്നില്ല. ആർഎസ്‌പി നേതാക്കളും കടുത്ത പ്രതിഷേധത്തിലാണ്.
സുധാകരനെതിരെ വിട്ടുവീഴ്‌ച വേണ്ടെന്നാണ് കെ മുരളീധരന്റെ നിലപാട്. ഘടകകക്ഷികളിലെ പ്രതിഷേധം സുധാകരൻതന്നെ ഇടപെട്ട് പരിഹരിക്കണം. 17ന് രാഷ്‌ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ