കാസർകോട് > മഞ്ചേശ്വരം ഉപജില്ലാ സ്‌കൂൾ ശാസ്ത്രമേളയ്‌ക്കിടെ പന്തൽ തകർന്നുവീണ സംഭവത്തിൽ ആറുപേർ അറസ്‌റ്റിൽ. പന്തൽ കരാറുകാരൻ ഗോകുൽദാസ്, അഹമ്മദലി എ പി, അബ്‌ദുൾ ബഷീർ, അബ്‌ദുൾ ഷാമിൽ, ഇല്ല്യാസ് മുഹമ്മദ്, അഷ്‌റഫ് എന്നിവരാണ് അറസ്‌റ്റിലായത്. 59 വിദ്യാർഥികൾക്കും മൂന്ന് അധ്യാപകർക്കും പാചകത്തൊഴിലാളിക്കും പരിക്കേറ്റിരുന്നു. ജുവനൈൽ നിയമം ഉൾപ്പെടെ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തത്.
19 വിദ്യാർഥികളെയും അധ്യാപകരെയും മംഗളൂരുവിലെ ആശുപത്രികളിലും മറ്റുള്ളവരെ കാസർകോട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബേക്കൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വെള്ളിയാഴ്‌ച പകൽ 2.15നാണ് അപകടം. ടിൻഷീറ്റും മുളയും കമ്പിത്തൂണും ഉപയോഗിച്ച് സ്‌കൂൾ മൈതാനത്ത് നിർമിച്ച പന്തൽ പൊളിഞ്ഞു വീഴുകയായിരുന്നു.
പന്തലിനടിയിൽ കുടങ്ങിയ വിദ്യാർഥികളെ അധ്യാപകരും നാട്ടുകാരുമാണ് രക്ഷപ്പെടുത്തിയത്. മഞ്ചേശ്വരം പൊലീസും ഉപ്പള അഗ്നിരക്ഷാനിലയം ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിനെത്തി. 11 വിദ്യാർഥികളെ ദേർളക്കട്ടെ കെ എസ് ഹെഗ്‌ഡെ മെഡിക്കൽ കോളേജ് ആശുപത്രിയിലും അഞ്ചുപേരെ മംഗളൂരു ഫാദർ മുള്ളേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അധ്യാപകരായ വിന്ദ്യ, ബഷീർ, പത്മ സരോജ, പാചകത്തൊഴിലാളി വാരിജ എന്നിവരെയും ഫാദർ മുള്ളേഴ്‌സിൽ പ്രവേശിപ്പിച്ചു. കാസർകോട് ജനറൽ ആശുപത്രിയിൽ എട്ടു വിദ്യാർഥികളെ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ