കൊൽക്കത്ത
ഛര്ദിയുടേയും അതിസാരത്തിന്റെയും പിടിയില് നിന്നും കോടിക്കണക്കിനാളുകളെ രക്ഷപ്പെടുത്തിയ ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ (ഒആർഎസ്) വികസിപ്പിച്ച ഡോ. ദിലീപ് മഹലനാബിസ് (87) വിടവാങ്ങി. അന്ത്യം കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഞായർ പുലർച്ചെ. 1958ൽ കൽക്കട്ട മെഡിക്കൽ കോളേജിൽനിന്ന് മെഡിക്കൽ ബിരുദം നേടിയ ദിലീപ് ശിശുരോഗ വിദഗ്ധനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ലണ്ടനിൽ പോയശേഷം 1964ൽ ഇന്ത്യയിൽ തിരിച്ചെത്തി ഓറൽ റീഹൈഡ്രേഷൻ തെറാപ്പിയിൽ ഗവേഷണം ആരംഭിച്ചു.
1971ൽ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ബംഗാളിലെ അഭയാർഥി ക്യാമ്പിൽ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒആർഎസ് ഉപയോഗിച്ച് ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ച് ലോകശ്രദ്ധ നേടി. ജോൺസ് ഹോപ്കിൻസ് മെഡിക്കൽ ജേർണലിലും ലാൻസെറ്റിലും കൃതികൾ പ്രസിദ്ധീകരിച്ചതോടെ ഒആർടി ആഗോളതലത്തിൽ ഒആർഎസ് എന്നറിയപ്പെട്ടു. 1990ൽ ബംഗാളിൽ സൊസൈറ്റി ഫോർ അപ്ലൈഡ് സ്റ്റഡീസ് സ്ഥാപിച്ചു.
ഒആർഎസ് ലായനി
നിർജ്ജലീകരണം തടയുന്നതിനുള്ള വളരെ ലളിതമായ ഒരു ചികിത്സാരീതിയാണ് ഓറൽ റീഹൈഡ്രേഷൻ ചികിത്സ. നിശ്ചിത അളവിൽ ഉപ്പ്, പഞ്ചസാര എന്നിവയുടെ ലായനി തയ്യാറാക്കി കുടിക്കുന്നതാണ് ചികിത്സ. വികസ്വര രാജ്യങ്ങളിലാണ് ഇതിനു പ്രാധാന്യം കൂടുതൽ.